സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈ മാസം 31നകം പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികള്‍ അറിയിച്ചു.

നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഇന്ന് അറിയിച്ചിരുന്നു. നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്ബള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്ബള പരിഷ്കരണ ഉത്തരവ് മാര്‍ച്ച്‌ 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ പ്രതിനിധികളെ അറിയിച്ചു. പ്രതിനിധകള്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാനേജ്മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ് ചര്‍ച്ച പൊളിച്ചത്. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാര്‍ ആറിന് തുടങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നഴ്സുമാരുടെ സംഘടന വെള്ളിയാഴ്ച അറിയിച്ചിരുന്നു.

സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ചാണ് നഴ്സുമാര്‍ സമരത്തിനിറങ്ങുന്നത്. സമരം വിലക്കിയതോടെ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ നീക്കം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്ബളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നായിരുന്നു നഴ്സുമാരുടെ കുറഞ്ഞ ശമ്ബളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തിനു ശേഷമായിരുന്നു ഇത്. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *